Crime
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണം, ഉദയനിധി സ്റ്റാലിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലിന്റെ പരാതിയിൽ ഡൽഹി പൊലീസാണ് കേസെടുത്തിട്ടുള്ളത്. ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് സനാതന ധർമ്മത്തിന് എതിരെ സംസാരിക്കുന്നത്. മലേറിയയും കൊറോണയും ഡെങ്കിപ്പനിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധര്‍മ്മമെന്നും ഇത് ഉൻമൂലനം ചെയ്യപ്പെടേണ്ടത് ആണെന്നും ഉദയനിധി പറഞ്ഞിരുന്നു. സനതന ധർമം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി തന്റെ പ്രസംഗത്തിൽ പറയുകയുണ്ടായി.
സാമൂഹ്യനീതിക്കും സമത്വത്തിനും എതിരായ സനാതന ധര്‍മ്മത്തെ എതിർത്താൽ മാത്രം പോരെന്നും ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. മലേറിയയും കൊറോണയും ഡെങ്കിപ്പനിയും പോലെ എന്നാണ് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ ഉപമിച്ചത്.
ഉദയനിധിയുടെ ഈ പരാമർശത്തിന് എതിരെയാണ് സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ഡൽഹി പൊലീസിൽ പരാതി നൽകിയത്. മതനിന്ദ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഉദയനിധിയുടെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണ് ഉദയനിധി സ്റ്റാലിൻ നടത്തിയതെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്. അതേസമയം തൻ്റെ നിലപാടിൽ മാറ്റം ഇല്ലെന്നും കോടതിയിൽ ഇത് തെളിയിക്കുമെന്നും ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചിരിക്കുന്നത്.