Latest News
മൊറോക്കോ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1037 കടന്നു, തകര്‍ന്നടിഞ്ഞ് മാരാക്കേഷ് നഗരം
മൊറോക്കോയിൽ ഉണ്ടായ വൻ ഭൂചനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞു. 1200ലേറെ പേർക്ക് പരുക്കേറ്റതായാണ് ഏറ്റവും ഒടുവിലുള്ള റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും ഭൂചലനത്തിൽ ഇടിഞ്ഞുവീണ പാറകഷ്ണങ്ങൾക്കിടയിലും കുടുങ്ങിക്കിടക്കുകയാണെന്നും, മരണസംഖ്യ ഉയർന്നേക്കാം എന്നുമാണ് റിപ്പോർട്ടുകൾ.
മൊറോക്കോയെ പിടിച്ചുകുലുക്കിയ ഭൂകമ്പം രാത്രി 11:11 നാണ് ഉണ്ടായത്. 1960ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തിൽ പൈതൃക നഗരമായ മരക്കേഷിൽ അടക്കം വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മാരാക്കേഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. 6.8 തീവ്രതയുള്ള ചലനത്തിന്റെ പ്രഭവകേന്ദ്രം അറ്റ്‌ലസ് മലനിരയാണ്. മലനിരകളിലാണ് നാശനഷ്ടങ്ങളിലേറെയും ഉണ്ടായിട്ടുള്ളത്. അത് കൊണ്ട് തന്നെ, രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്.
ഭൂകമ്പമുണ്ടായ സമയത്തെ നടുക്കുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. 1037 പേരുടെ മരണം സ്ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ആഫ്രിക്കൻ, യുറേഷ്യൻ ഫലകങ്ങൾക്കിടയിലുള്ള സ്ഥാനം കാരണം മൊറോക്കോയുടെ വടക്കൻ മേഖലയിൽ ഭൂകമ്പങ്ങൾ പതിവാണ്. 63 വർഷങ്ങൾക്ക് മുമ്പ് 1960 ലാണ് മൊറോക്കോയിൽ ഇതിനു മുമ്പ് ശക്തമായ ഭൂകമ്പമുണ്ടാവുന്നത്. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അന്നും ആയിരക്കണക്കിന് ആളുകൾ ആണ് മരണപ്പെടുന്നത്.