Latest News
മോന്‍സൻ മാവുങ്കൽ കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
മോന്‍സൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. സുരേന്ദ്രന്റെ വീട്ടില്‍ വെച്ച് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന മൊഴിയെ തുടർന്നാണ് മുന്‍ ഡിഐജിയുടെ ഭാര്യയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.
മോന്‍സന് വ്യാജപുരാവസ്തുക്കള്‍ നൽകിയ ശില്‍പ്പി സന്തോഷിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെയും ശിൽപി സന്തോഷിനെയും പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. മോൻസന്റെ അക്കൗണ്ടിൽനിന്ന് ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ നാലാം പ്രതിയാണ് മുൻ ഡിഐജി എസ് സുരേന്ദ്രൻ. ക്രൈംബ്രാഞ്ച് നേരത്തെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. സാമ്പത്തിക ഇടപാടിലെ കള്ളപ്പണ കേസിൽ എസ് സുരേന്ദ്രനെ നേരത്തെ ഇഡി പ്രതിചേർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നതാണ്.
(വാൽ കഷ്ണം : പക്ഷപാതം കാട്ടരുത്, മോന്‍സൻ മാവുങ്കലുമായി അടുത്ത ബന്ധമുള്ള ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ മാത്രം രക്ഷിക്കുന്നത് പക്ഷപാതപരമാണ് )