Latest News
ദൽഹി അക്രമത്തിന് പിന്നിൽ പൊലീസ്
ജെഎൻയുവിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് കൂട്ടുനിന്ന ഡൽഹി പൊലീസ് വടക്കുകിഴക്കൻ ഡൽഹി കത്തിക്കാൻ അക്രമികൾക്ക് പരമാവധി സഹായമൊരുക്കിയതായ തെളിവുകളാണ് പുറത്തു വരുന്നത്. മൗജ്പൂരിലും ശിവ്‌നഗറിലും ചാന്ദ്ബാഗിലുമെല്ലാം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കലാപം നടത്തിയവർക്കൊപ്പം തോളോടുതോൾ പൊലീസും നിന്നതായി നിരവധി വീഡിയോ ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരിക്കുകയാണ്. ജെഎൻയുവിലും അക്രമികൾക്കൊപ്പമാണ് പൊലീസ് നിലകൊണ്ടത്.
എത്രമാത്രം പക്ഷപാതപരമായാണ് ഡൽഹി പൊലീസ് പെരുമാറിയത് എന്നതിന് ഒടുവിലെ ഉദാഹരണമാണ് ജിടിബി ആശുപത്രിയിൽ കഴിഞ്ഞദിവസം മരിച്ച 23കാരനായ ഫൈസാൻ. കലാപകാരികളുടെ അടിയേറ്റ് നിലത്തുവീണ ഫൈസാനെയും മറ്റു നാലുപേരെയും പൊലീസ് നിർബന്ധപൂർവം ദേശീയഗാനം പാടിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ആസാദിയല്ലെ വേണ്ടത്, ഇതാണ് ആസാദി എന്ന് പൊലീസുകാരിൽ ചിലർ പറയുന്നതും വീഡിയോയിൽ കേൾക്കാം. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെയും ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് താൽപ്പര്യവും എടുത്തില്ല. ഇവരെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി ബോധപൂർവം ചികിത്സ വൈകിപ്പിക്കുകയും ചെയ്തു. രണ്ടു രാത്രിയും ഒരു പകലും ഫൈസാൻ അടിയേറ്റ മറ്റു നാലുപേർക്കൊപ്പം ജയിലിൽ കിടന്നു. സ്ഥിതി തീർത്തും വഷളായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും വൈകിയിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫൈസാനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഫൈസാൻ മരിച്ചു.
മൗജ്പൂരിലും ശിവ്‌നഗറിലുമെല്ലാം കല്ലെറിയുന്ന കലാപകാരികൾക്കൊപ്പം പൊലീസുകാർ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവനനിട്ടുണ്ട്. കലാപകാരികളെ പൊലീസ് പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ പ്രകടം. തുടർച്ചയായി രണ്ടു ദിവസം അക്രമികൾക്ക് അഴിഞ്ഞാടാൻ പൊലീസ് അവസരമൊരുക്കി. അല്ലെങ്കിൽ മൗജ്പൂരിൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കലാപം അടിച്ചമർത്താനാകുമായിരുന്നു.
അതിനിടെ, കലാപബാധിതപ്രദേശം സന്ദർശിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ‘സംഭവിച്ചത് സംഭവിച്ചു’ എന്നമട്ടിൽ അക്രമസംഭവങ്ങളെ നിസ്സാരവൽക്കരിച്ചതും വിവാദമായിരിക്കുകയാണ്. ആക്രമണങ്ങൾക്കു വിധേയമായ ന്യൂനപക്ഷ മേഖലകൾ സന്ദർശിച്ചപ്പോഴാണ് ദോവലിന്റെ വിവാദ പരാമർശം. നിയമനടപടികൾക്കൊന്നും പോകാതെ അടങ്ങിയൊതുങ്ങി കഴിയാൻ നോക്കെന്ന പരോക്ഷ സൂചനയാണ് ദോവൽ ന്യൂനപക്ഷങ്ങൾക്കു നൽകിയത്. പൊലീസ് അക്രമകാരികളെ അടിച്ചമർത്തേണ്ടതിന് പകരം ഭരിക്കുന്ന കേന്ദ്രരാഷ്ട്രീയപാർട്ടിയെ സുഖിപ്പിക്കുവാനെന്ന മട്ടിലാണ് അവർ പ്രവർത്തിച്ചതെന്ന് വ്യക്തം. ഇതിനെതിരെ അന്വേഷണം വേണ്ടേ? തീർച്ചയായും വേണം. കുറ്റക്കാരായ അക്രമികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടു വരുന്നതോടൊപ്പം അക്രമത്തിന് കൂട്ടു നിന്ന പൊലീസുകാർക്കും മതിയായ ശിക്ഷ ലഭിക്കണം. ദൽഹി പൊലീസ് അക്രമത്തിന് കൂട്ടു നിന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും ഇത് മാതൃകയാകില്ലേ? അക്രമം നടത്തിയവരും അതിന് കൂട്ടു നിന്നവരും ആരായാലും ശിക്ഷിക്കപ്പെടണം. ഒരു കാര്യം ഇവിടെ വ്യക്തമാണ് പണ്ട് ഷീലാദീക്ഷിത് പറഞ്ഞതു പൊലെ ദൽഹി ഭരിക്കുന്നവർക്കാണ് ലോക്കൽ പൊലീസിന്റെ ചുമതല നൽകേണ്ടത്. കേന്ദ്ര സേന ഉണ്ടായിക്കോട്ടെ, പക്ഷെ ലോക്കൽ പൊലീസിന്റെ ചുമതല ഇനിയെങ്കിലും ഡൽഹി ഭരണകൂടത്തിന് നൽകണം. അക്രമം നടത്തുന്നവർക്ക് കുടപിടിക്കുന്ന പൊലീസ് ലോകത്ത് ദൽഹിയിൽ മാത്രമേ കാണൂ.
ഡൽഹി സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയാണ് വടക്കു കിഴക്കൻ ഡൽഹി. 2011ലെ സെൻസസ് അനുസരിച്ച് 22.42 ലക്ഷമാണ് ജനസംഖ്യ. ഇതിൽ 29.3 ശതമാനം, അതായത് 6.58 ലക്ഷമാണ് മുസ്ലിങ്ങൾ. 3.74 ലക്ഷം പേർ ദളിതരാണ്. ജനസംഖ്യയിൽ 8.23 ശതമാനം പേരും അന്യസംസ്ഥാനങ്ങളിൽനിന്ന് തൊഴിൽതേടി വന്നവരാണ്. വികസനകാര്യത്തിൽ ഏറ്റവും പിന്നോക്കംനിൽക്കുന്ന ജില്ലയാണിത്. വലിയ മാർക്കറ്റുകളോ വ്യവസായസ്ഥാപനങ്ങളോ ഫാക്ടറികളോ ഇല്ലാത്ത മേഖല. ചെറുകിട വ്യവസായ യൂണിറ്റുകളിലും പ്ലാസ്റ്റിക് നിർമാണ യൂണിറ്റുകളിലും കടകളിലുമായി ജോലിചെയ്താണ് ഭൂരിപക്ഷവും കുടുംബം പുലർത്തുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് ഡൽഹിയുടെ സൗന്ദര്യം വർധിപ്പിക്കാനെന്നപേരിൽ സഞ്ജയ് ഗാന്ധിയും ജഗ്‌മോഹനും മറ്റും ചേരിനിർമാർജനം നടത്തിയപ്പോഴാണ് മുസ്ലിങ്ങളും ദളിതരും വർധിച്ചതോതിൽ വടക്കുകിഴക്കൻ ഡൽഹിയിലേക്കും ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലേക്കും താമസം മാറ്റുന്നത്. പ്രത്യേകിച്ചും 1976ലെ തുർക്ക്മാൻ ഗേറ്റ് സംഭവത്തിന് ശേഷം. തുർക്ക്മാൻ ഗേറ്റ് കോളനിവാസികൾ ഒഴിഞ്ഞുപോകാൻ വിസമ്മതിച്ചപ്പോൾ പൊലീസ് വെടിവയ്പ് നടത്തുകയും നിരവധി പേരെ കൊലപ്പെടുത്തുകയുംചെയ്തിരുന്നു. നിലവിൽ 174 കോളനികളാണ് ഈ ജില്ലയിൽമാത്രമുള്ളത്. മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരികളുടെ നിർമാണം ഹിന്ദു വർഗീയവാദികൾക്ക് കാര്യം എളുപ്പമാക്കി. ഈ മുസ്ലിം ദളിത് കോളനികൾ എന്നും കോൺഗ്രസിന്റെ വോട്ട് ബാങ്കായിരുന്നു. ആർഎസ്എസും ബിജെപിയും അവരുടെ വിദ്വേഷരാഷ്ട്രീയത്തിന് മൂർച്ച കൂട്ടുന്നതും ഇത് ചൂണ്ടിക്കാട്ടിയായിരുന്നു.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ വ്യാപനമാണ് ഡൽഹി കലാപത്തിനുള്ള പെട്ടെന്നുള്ള കാരണം. ഷഹീൻബാഗിലെ സമാധാനപരമായ പ്രതിഷേധം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് ഒരിക്കലും സംഘപരിവാറിന് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. പൗരത്വ വിഷയമുയർത്തി സങ്കുചിത ദേശീയവാദം ആളിക്കത്തിക്കുന്ന രാഷ്ട്രീയത്തിന് സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ വ്യാപനം കനത്ത തിരിച്ചടിയായിരുന്നു. ഡൽഹി നിയമസഭാതെരഞ്ഞെടുപ്പിൽ തോൽക്കുകകൂടി ചെയ്തതോടെ പ്രത്യേകിച്ചും. ഇതാണ് ജാഫ്രാബാദിലെ സിഎഎ വിരുദ്ധ പ്രതിഷേധത്തിനുനേരെ അക്രമം അഴിച്ചുവിടാൻ അവരെ പ്രേരിപ്പിച്ചതെന്ന കാര്യം വ്യക്തമാണ്.