Latest News
മന്ത്രി വീണ പറഞ്ഞതിൽ കഴമ്പില്ല, അഖിലിനെതിരെ ഓഗസ്റ്റിലേ പരാതി നൽകി, എഐഎസ്എഫ് നേതാവ് രംഗത്ത്
തിരുവനന്തപുരം . ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് കോഴ നല്‍കിയ വിവരം സിപിഐ വിദ്യാര്‍ഥി സംഘടന നേതാവായിരുന്ന കെ.പി. ബാസിത് തന്നെ വെളിപ്പെടുത്തിയതോടെ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഓഫീസിൽ തീർത്തും വെട്ടിലായി. പരാതി കിട്ടിയത് സംബന്ധിച്ച് ഇതുവരെ മന്ത്രി നടത്തിയ വിശദീകരങ്ങൾ പേഴ്സണൽ സെക്രട്ടറി അഖില്‍ മാത്യുവിനെ രക്ഷിക്കാനുള്ള നീക്കമാണെന്ന സൂചനകളാണ് നൽകുന്നത്.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെ കൈക്കൂലി പ്രശ്‍നം ഓഗസ്റ്റ് 17-ന് അറിയിച്ചിരുന്നതായി പരാതിക്കാരന്റെ സുഹൃത്തും സിപിഐ വിദ്യാര്‍ഥി സംഘടനയുടെ നേതാവുമായിരുന്ന കെ.പി. ബാസിത് പറയുന്നത്. നേരിട്ട് പരാതി പറയാന്‍ മന്ത്രിയുടെ ഓഫീസില്‍ പോയതിന്റെ ചിത്രങ്ങള്‍ കൂടി ബാസിത് പുറത്തുവിട്ടിരിക്കുകയാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. കെ. സജീവ് അടക്കമുള്ളവരെ പരാതി ബോധിപ്പിച്ചുവെന്നും ബാസിത് പറയുന്നുണ്ട്.
എസ്.എം.എസ് മുഖേന പരാതി നല്‍കുന്ന കാര്യം മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി അഖില്‍ മാത്യുവിനെ ബാസിത് അറിയിച്ചിരുന്നു. അഖിലിന്റെ പലവട്ടം ഫോണിൽ വിളിച്ചിട്ടും നേരിട്ട് കാണാൻ തയാറാവുന്നില്ലെന്ന പരാതി പ്രൈവറ്റ് സെക്രട്ടറിയെ ബാസിത് അറിയിച്ചിരുന്നു. അപ്പോഴൊന്നും ഈ വിവരം മന്ത്രിയെ പ്രൈവറ്റ് സെക്രട്ടറി പോലും അറിയിച്ചില്ലെന്നതാണ് ശ്രദ്ധേയം. പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്തായ ബാസിത് എഐഎസ്എഫ് മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റാണ്. തട്ടിപ്പുനടന്നുവെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ബാസിത്, ആരോപണവിധേയനായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്.
അഖിലിൽ പ്രതികരിക്കാതിരിക്കുകയും ഫോൺ ടുക്കാതിരിക്കുകയും ചെയ്തതോടെയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി അറിയിക്കാന്‍ തീരുമാനിക്കുന്നത്. ഇക്കാര്യം ബാസിത് എസ്.എം.എസായി അഖില്‍ മാത്യുവിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടടക്കം ബാസിത് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. മന്ത്രിയുടെ ഓഫീസിലെത്തിയ ബാസിത് പേഴ്‌സണ്‍ സെക്രട്ടറി കെ. സജീവിനോട് കാര്യം പറഞ്ഞിട്ടുണ്ട്. രേഖാമൂലം പരാതി നല്‍കാനായിരുന്നു അപ്പോൾ പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് സെപ്റ്റംബര്‍ നാലിന് മെയില്‍ വഴി പരാതി നൽകുന്നത്. പരാതി കൈപ്പറ്റിയതായി സെപ്റ്റംബര്‍ 13-ന് അറിയിപ്പും കിട്ടിയെന്നും ബാസിത് പറയുന്നു.