Latest News
‘അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്ത കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണം’, ഷമ്മി തിലകൻ
തിരുവനന്തപുരം . സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്ന പിറകെ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ നിർവ്യാജമായ ഖേദം അറിയിച്ചു കൊണ്ടാണ് ഷമ്മി തിലകന്റെ കുറിപ്പ്.
‘ഉമ്മൻചാണ്ടി സാർ മാപ്പ്, പ്രതികാരദാഹത്താൽ അങ്ങയുടെ ആത്മാവിൽ ഉണ്ടാകാൻ സാധ്യതയുള്ള വിസ്ഫോടനത്തെത്തുടർന്ന് ബഹിർഗമിക്കാൻ സാദ്ധ്യതയുള്ള കൊറോണൽ മാസ് ഇജക്ഷൻ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..,ഈ സാമൂഹ്യ ദ്രോഹികളുടെ മേൽ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയിൽ, അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു’- ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചു.
സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന റിപ്പോർട്ടാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിൽ ഉണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. കെ ബി ഗണേഷ് കുമാർ എംഎൽഎ, ബന്ധുവായ ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ പറയുന്നത്. കേസിൽ ഇതുവരെ വിവാദ ദല്ലാളിന്റെ ഇടപെടലിനെക്കുറിച്ച് കേട്ടിരുന്നില്ല. തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് അംഗീകരിക്കുന്നത്.
ഷമ്മി തിലകന്റെ വാക്കുകൾ ഇങ്ങനെ.
ഉമ്മൻചാണ്ടി സാർ മാപ്പ്..! സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, നിർവ്യാജമായ ഖേദം അറിയിക്കുന്നു..! ഒപ്പം.. പ്രതികാരദാഹത്താൽ അങ്ങയുടെ ആത്മാവിൽ ഉണ്ടാകാൻ സാധ്യതയുള്ള വിസ്ഫോടനത്തെത്തുടർന്ന് ബഹിർഗമിക്കാൻ സാധ്യതയുള്ള കൊറോണൽ മാസ് ഇജക്ഷൻ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..; ഈ സാമൂഹ്യ ദ്രോഹികളുടെ മേൽ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയിൽ, അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.