ഭാരതത്തെ അറിയാത്ത ഭാരതീയർക്ക് ഒരു ഓർമപ്പെടുത്തൽ

Published

on

ക്യൂബൻ ഡോക്ടർമാർ ഇറ്റലിയിൽ ചെന്നിറങ്ങിയ വാർത്ത കേട്ട മലയാളികൾ പ്രശംസകൾ വാരി ചൊരിയുന്ന വേളയിൽ ഭാരതം എന്ത് ചെയ്തു എന്ന ചോദ്യവും പലരിൽ നിന്നും ഉയർന്നു കേട്ടു. ഭാരതം ഒന്നും ചെയ്യുന്നില്ല എന്ന കുറ്റപ്പെടുത്തലുകളും കുറവായിരുന്നില്ല. എന്നാൽ നമ്മുടെ സ്വന്തം രാജ്യത്തിൻറെ സേവനങ്ങൾ കാണാൻ കണ്ണില്ലാത്ത ചില മലയാളികൾ എങ്കിലുമുണ്ടെന്നും അവരെ ഓർമിപ്പിക്കേണ്ട സമയമാണിതെന്നുമുള്ള രീതിയിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.


സാമൂഹിക നിരീക്ഷകനായ ശ്രീജിത്ത് പണിക്കറുടേതാണ് പ്രസ്തുത ഫേസ്ബുക് പോസ്റ്റ്.

ശ്രീജിത്ത് പണിക്കർ


പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:

ഇറ്റലിയിൽ സേവനം അനുഷ്ഠിക്കാൻ ക്യൂബയിൽ നിന്ന് ആരോഗ്യപ്രവർത്തകർ എത്തുന്നു എന്നത് വളരെ നല്ല കാര്യമാണ്. എന്നാൽ ഇറ്റലിക്ക് ഈ സമയത്ത് സേവനം നൽകുന്ന ഒരേയൊരു രാജ്യം ഞങ്ങളുടെ ക്യൂബയാണെന്ന് പറഞ്ഞ് ചിലർ ആവേശം കൊള്ളുന്നത് കാണുമ്പോൾ നല്ല കൗതുകം. ഈ സമയത്ത് രാഷ്ട്രീയം പറയരുതേ എന്നു വിളിച്ചു കൂവുന്നവർ തന്നെയാണല്ലോ ഇക്കൂട്ടർ എന്നതാണ് അതിനു കാരണം.
ഇറ്റലിയുടെ നേരിട്ടുള്ള അഭ്യർത്ഥന പ്രകാരം മാസ്കുകളും മെഡിക്കൽ ഉപകരണങ്ങളും നാം പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ റോമിൽ എത്തിച്ചത് ഇക്കൂട്ടർ അറിഞ്ഞുകാണില്ല. ഇവയെ സ്വാഗതം ചെയ്തുകൊണ്ട് ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത് ഇന്ത്യയുടെ സൗഹൃദത്തിനും ഉദാരതക്കും നന്ദി എന്നാണ്. മറ്റു പല രാജ്യങ്ങൾക്കും അവരുടെ നാട്ടിലെ വിദേശപൗരന്മാർക്ക് വേണ്ട വൈദ്യസഹായം എത്തിക്കാൻ സാധിക്കാതിരിക്കുമ്പോൾ ഇന്ത്യയിൽ ഉള്ള ഇറ്റാലിയൻ പൗരന്മാർക്ക് ഏറ്റവും നല്ല വൈദ്യസഹായമാണ് നമ്മുടെ രാജ്യം നൽകുന്നത്. ഒപ്പം ഇറ്റലിയിലെ ഇന്ത്യക്കാർക്ക് വൈദ്യസഹായം നൽകാനായി ഒരു പ്രത്യേക സംഘത്തെയും നാം അയച്ചു. അവർക്ക് ഊഷ്മള വരവേല്പാണ് ഈ കെടുതിക്കിടയിലും ഇറ്റലി നൽകിയത്. 
ഇറാനിലുള്ള ഇന്ത്യക്കാരെ വൈദ്യപരിശോധനക്കു വിധേയരാക്കാനുള്ള ഭൗതിക സാഹചര്യങ്ങൾ ഇല്ലെന്ന് ആ രാജ്യം അറിയിച്ചപ്പോൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധരടക്കം ഒരു സമ്പൂർണ്ണ മെഡിക്കൽ ലാബാണ് ഇന്ത്യ ഇറാനിലേക്ക് അയച്ചത്. ആ ലാബ് തന്നെ ഇറാന് സംഭാവന ചെയ്യുകയാണ് ഇന്ത്യ. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ലാബിനുള്ള പ്രവർത്തനാനുമതി വൈകിപ്പിക്കുകയാണ് ഇറാൻ ചെയ്തത്. 
സാർക് രാജ്യങ്ങളിൽ കോവിഡ് പ്രതിരോധത്തിനായി അടിയന്തിര സഹായമായി ഇന്ത്യ നൽകുന്നത് ഒരു കോടി ഡോളറാണ്. ആദ്യപടിയായി ഭൂട്ടാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ മെഡിക്കൽ ഉപകരണങ്ങൾ, പരിശോധനാ കിറ്റുകൾ, സാനിറ്റൈസറുകൾ എന്നിവ കയറ്റി അയക്കുകയും ചെയ്തു. മാലദ്വീപിലേക്ക് മാത്രം 5.5 ടൺ മരുന്നുകളാണ് നാം അയച്ചത്. ഇതുകൂടാതെ മാലദ്വീപിനെ സഹായിക്കാൻ ഇന്ത്യൻ സായുധ സേനയിലെ 14 വിദഗ്ദ്ധരായ ഡോക്ടർമാരും ടെക്നീഷ്യന്മാരും അടങ്ങിയ ഒരു മെഡിക്കൽ സംഘത്തെയും ഇന്ത്യ അയച്ചു. ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യ രക്ഷിച്ച മാലദ്വീപ് പൗരന്മാരെ ഡൽഹിയിൽ 14 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ് സുരക്ഷിതമായി മാലദ്വീപിൽ എത്തിച്ചു. മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദ് നേരിട്ടാണ് ഇന്ത്യയോട് നന്ദി പ്രകാശിപ്പിച്ചത്. 
ഭൂട്ടാനിലേക്ക് മാസ്കുകൾ, സാനിറ്റൈസറുകൾ, തെർമോമീറ്ററുകൾ, ഗ്ലവ്സ്, പ്രതിരോധ വസ്ത്രങ്ങൾ, മരുന്നുകൾ തുടങ്ങിയവ കയറ്റി അയച്ചു. അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് മാസ്ക്, ഗ്ലവ്സ്, അണുനാശിനികൾ എന്നിവയാണ് നാം അയച്ചു കൊടുത്തത്. നേപ്പാളിനു വേണ്ട അവശ്യവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് നേരിട്ട് അന്വേഷിച്ചത് നമ്മുടെ വിദേശകാര്യ മന്ത്രിയാണ്. അയൽരാജ്യങ്ങളുടെ ആവശ്യങ്ങൾ എന്തൊക്കെ എന്നറിയാൻ നടത്തിയ വിഡിയോ കോൺഫറൻസിൽ പാകിസ്ഥാൻ കാശ്മീർ വിഷയമാണ് ഉന്നയിച്ചത് എന്നോർക്കണം. ആവശ്യം ഉന്നയിക്കാത്തതിനാൽ നാം പാകിസ്ഥാനെ മാത്രം സഹായിച്ചിട്ടില്ല. എന്നാൽ ഈ സമയത്ത് ഇന്ത്യയിൽ ചികിൽസാർത്ഥം എത്തുകയും തിരികെ പോകാൻ സാധിക്കാതെയും ഇരുന്ന പാകിസ്ഥാൻ കുടുംബത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ മേൽനോട്ടത്തിൽ ഇന്ത്യ സുരക്ഷിതമായി അവിടെ തിരികെ എത്തിച്ചു. 
വുഹാനിലെ പ്രതിസന്ധി മറികടക്കാൻ കൂടുതൽ മാസ്കുകളും മെഡിക്കൽ ഉപകരണങ്ങളും ആവശ്യമുണ്ടെന്ന ചൈനയുടെ പ്രസ്താവനയെ തുടർന്ന് ഇന്ത്യ വുഹാനിലേക്ക് കയറ്റി അയച്ചത് 15 ടൺ മാസ്കുകളും മെഡിക്കൽ ഉപകരണങ്ങളുമാണ്. ഇതിൽ 10 ലക്ഷം സർജിക്കൽ മാസ്ക്, 10 ലക്ഷം സർജിക്കൽ ഗ്ലവ്സ്, 10 ലക്ഷം നൈട്രൈൽ ഗ്ലവ്സ് എന്നിവ ഉൾപ്പെടുന്നു. 
ഹെയ്തിയിലെ കോളറക്കാലത്ത് പിന്തുണയുമായി ക്യൂബ വന്ന കഥയും ക്യൂബൻ ആരാധകർ പറയുന്നത് കേട്ടു. അതും നല്ല കാര്യം തന്നെ. എന്നാൽ ഇന്ത്യ അന്ന് എന്തു ചെയ്തു എന്നുകൂടി അന്വേഷിക്കുന്നത് നന്നായിരിക്കും. 2010ലെ ഭൂകമ്പത്തിനു ശേഷമാണ് ഹെയ്തിയിൽ കോളറ വ്യാപകമായത്. 300 വീടുകൾ അടങ്ങിയ ഒരു ഹൗസിങ് കോളനി സ്ഥാപിക്കാൻ ഇന്ത്യ അന്ന് നൽകിയത് 50 ലക്ഷം ഡോളറാണ് (മന്മോഹൻ സിങ് സർക്കാർ). പിന്നീട് 2017ൽ ഇന്ത്യ കോളറ പ്രതിരോധത്തിന് ഒരു ലക്ഷം ഡോളർ കൂടി നൽകി (മോദി സർക്കാർ). അതിനും മുൻപ് 2008ൽ ചുഴലിക്കാറ്റ് മൂലം ഹെയ്തി പ്രതിസന്ധികൾ നേരിട്ടപ്പോൾ നാം നൽകിയത് 50,000 ഡോളറിന്റെ മരുന്നുകളാണ് (മന്മോഹൻ സിങ് സർക്കാർ). 2009 മുതൽ 2011 വരെ ഓരോ വർഷവും ഇന്ത്യ 5 ലക്ഷം ഡോളർ വീതമാണ് ഹെയ്തിക്ക് നൽകിയ ധനസഹായം (മന്മോഹൻ സിങ് സർക്കാർ). ഹെയ്തിയിൽ 2016ൽ ഉണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് നാം അവർക്ക് നൽകിയ സഹായം 2.5 ലക്ഷം ഡോളറാണ് (മോദി സർക്കാർ). 
ക്യൂബൻ ആരാധകരുടെ മറ്റൊരു കഥ ആഫ്രിക്കയിൽ എബോള പടർന്നു പിടിച്ചപ്പോൾ ക്യൂബ നൽകിയ സേവനങ്ങളെക്കുറിച്ചാണ്. അതും വളരെ നല്ല കാര്യമാണ്. എന്താണ് നമ്മുടെ രാജ്യം ചെയ്തത് എന്ന് അന്വേഷിച്ചോ? എബോളയെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾക്കായി അടിയന്തിര ധനസഹായം ആവശ്യമുണ്ട് എന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞപ്പോൾ ആദ്യം പണം നൽകാനായി എത്തിയ 23 രാജ്യങ്ങളിൽ ഒന്ന് ഇന്ത്യ ആയിരുന്നു. 2014 ജൂലൈ മാസത്തിൽ തന്നെ നാം 5 ലക്ഷം ഡോളർ നൽകി (മോദി സർക്കാർ). നാം പണം കൊടുത്ത് മൂന്നു മാസം കഴിഞ്ഞാണ് ചൈന പോലെയുള്ള രാജ്യങ്ങൾ ധനസഹായം നൽകിയത്. ക്യൂബ ഡോക്ടർമാരെ അയയ്ക്കുകയാണ് ചെയ്തത്, ധനസഹായം നൽകിയില്ല. എല്ലാം സേവനമാണ്, വിവിധ രീതികളിൽ ആണെന്നു മാത്രം.
ക്യൂബയെ വാഴ്ത്തുന്നത് നല്ലതു തന്നെ. പക്ഷെ സ്വന്തം രാജ്യത്തെ മറന്നുകൊണ്ട് ആവരുത് അത്. എന്റെ രാജ്യം എന്റെ അഭിമാനം.

ക്യൂബ വിദേശത്തേക്ക് ഡോക്ടർമാരെ അയച്ച് അവരുടെ വരുമാനം കവർന്ന് എടുക്കുന്നുവെന്നും അവരെ അടിമകളായി കരുതുന്നുവെന്നും അവരെ ചാരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും ഉള്ള ശക്തമായ ആരോപണങ്ങൾ നിലനിൽക്കുന്നു. ഡോക്ടർമാർ തന്നെ പറയുന്നു തങ്ങൾക്ക് കിട്ടുന്ന ശമ്പളത്തിന്റെ 75% ക്യൂബൻ സർക്കാർ എടുക്കുന്നുവെന്ന്. തങ്ങളുടെ രാജ്യത്തു ജോലിചെയ്യുന്ന 8500 ഡോക്ടർമാർക്കും ബ്രസീലുകാരുടെ നികുതിപ്പണത്തിൽ നിന്നു നൽകുന്ന ശമ്പളം പൂർണ്ണമായി നൽകണമെന്നും അവരുടെ കുടുംബാംഗങ്ങളെ കൂടെ നിർത്താൻ അനുവദിക്കണം എന്നും ബ്രസീൽ പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോൾ ഡോക്ടർമാരെ തിരികെ വിളിക്കുകയാണ് ക്യൂബ ചെയ്തത്.
ആഴ്ചയിൽ 64 മണിക്കൂറിൽ കൂടുതൽ ജോലി സമയം, തിരികെ വരാൻ ശ്രമിച്ചാലോ ജോലി മാറാൻ ശ്രമിച്ചാലോ 8 വർഷത്തെ തടവ് തുടങ്ങി വേറെയും ആനുകൂല്യങ്ങൾ ഡോക്ടർമാർക്ക് നൽകുന്നുണ്ട് ക്യൂബ. ഈ വിഷയങ്ങളിൽ ഐക്യരാഷ്ട്ര സഭ വരെ ക്യൂബയെ വിമർശിച്ചിട്ടുണ്ട്.
കൂടുതൽ അറിയണമെങ്കിൽ ഗൂഗിളിൽ “The hidden world of the doctors Cuba sends overseas”, “Communist Cuba enslaves physicians”, “United Nations accuses Cuban Medical Missions abroad of slavery and forced labour” എന്നിങ്ങനെ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്ന ബിബിസി, വാൾസ്ട്രീറ്റ്, പ്രിസണേഴ്‌സ് ഡിഫെൻഡേഴ്‌സ് ലേഖനങ്ങൾ വായിക്കുക.

ഇറാനിലേക്ക് ലാബും ടെക്‌നീഷ്യന്മാരുമായി പറക്കാൻ തയ്യാറായി നിൽക്കുന്ന എയർഫോഴ്സ് വിമാനം

ശ്രീജിത്തിന്റെ ഈ ഓർമപ്പെടുത്തൽ തികച്ചും അനിവാര്യമായ ഒന്നാണെന്ന് വേണം കരുതാൻ. ജന്മനാടിന്റെ ഈ വലിയ മനസ്സിന് മുന്നിൽ നമുക്ക് നമിക്കാം. എന്നിട്ട് അഭിമാനത്തോടെ പറയാം ഞാനും ഒരു ഭാരതീയനാണെന്ന്…

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version