Latest News
കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കില്ല, ബെംഗളുരു ബന്ദിന് ബിജെപിയുടെ പിന്തുണ
ബെംഗളൂരു . കാവേരി നദീജലത്തർക്കത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ബെംഗളുരു ബന്ദ് ഭാഗികം. കാവേരി നദീജലം, അയല്‍സംസ്ഥാനമായ തമിഴ്നാടിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ കര്‍ഷകരുടെ കൂട്ടായ്മയാണ് ബന്ദ് നടത്തുന്നത്. ബന്ദ് പ്രഖ്യാപിച്ചിരുന്നെങ്കിലും ബസ്, ഓട്ടോ സർവീസുകൾ മുടങ്ങിയില്ല. അതേ സമയം ചൊവ്വാഴ്ച സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്. മിക്ക ഓഫീസുകളും വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
തമിഴ്നാടിന് കർണാടക 5000 ഘനയടി കാവേരി ജലം വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) ഉത്തരവിനെതിരെയാണ് ബെംഗളൂരുവിൽ വിവിധ സംഘടനകൾ ബന്ദ് നടത്തുന്നത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്. വിവിധ കർഷക സംഘടനകളും ബിജെപി, ജെഡിഎസ്, ആം ആദ്മി പാർട്ടിതുടങ്ങിയ രാഷ്ട്രീയ കക്ഷികളും ബന്ദിന് പിന്തുണയുമായി രംഗത്തുണ്ട്.
ബന്ദിനെ തുടർന്ന് നഗരത്തിൽ താരതമ്യേന തിരക്ക് കുറവാണ്. എയർപോർട്ട് സർവീസുകളെയാണ് ബന്ദ് ബാധിച്ചിട്ടുണ്ട്. എയർപോർട്ട് ടാക്സികൾ സർവീസ് നടത്തുന്നില്ല. വായുവജ്ര എന്ന ബിഎംടിസി എസി ലോ ഫ്ലോർ വിരലെണ്ണാവുന്ന മാത്രം സർവീസ് നടത്തുന്നു. പുലർച്ചെ എത്തിയ നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. മണ്ഡ്യയിലും രാമനഗരയിലും കർഷകസംഘടനകളുടെ നേതൃകത്വത്തിൽ പ്രതിഷേധം നടന്നു. ചില സ്ഥലങ്ങളിൽ സ്റ്റാലിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം നടന്നത്.
പോലീസ് ബെംഗളൂരു നഗരത്തിലുടനീളം സിആര്‍പിസി സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വെള്ളം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്ന രണ്ട് ബന്ദുകളില്‍ ആദ്യത്തേതാണ് ചൊവ്വാഴ്ച നടക്കുന്നത്. കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കര്‍ണാടക ജല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ 6 മണിമുതല്‍ 12 മണിക്കൂറാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൂടാതെ തലസ്ഥാനത്ത് പ്രതിഷേധ റാലിയും നടത്തുന്നുണ്ട്.
അതേസമയം, ബന്ദിന് അനുമതി നല്‍കിയിട്ടില്ലെന്നും പ്രതിഷേധം ഫ്രീഡം പാര്‍ക്കിലേക്ക് പരിമിതപ്പെടുത്താന്‍ സംഘാടകരോട് ആവശ്യപ്പെട്ടുവെന്നും ബെംഗളുരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞിട്ടുണ്ട്. സെക്ഷന്‍ 144 പ്രകാരം അര്‍ദ്ധരാത്രി മുതല്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ബെംഗളൂരു ബന്ദിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഓട്ടോ-ടാക്സി യൂണിയനുകളും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്സ് ഫെഡറേഷനും ബന്ദിനിടെ സര്‍വീസുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം ബെംഗളൂരു ബന്ദിനെ ഓല-ഊബര്‍ ഡ്രൈവേഴ്സ് അസോസിയേഷനും ഹോട്ടല്‍ ഉടമകളുടെ അസോസിയേഷനും പിന്തുണക്കുന്നില്ല.