Latest News
71.88 ലക്ഷം ചെലവഴിച്ചിട്ടും പോരാ, മുഖ്യന്റെ നീന്തല്‍ക്കുളത്തിനായി വീണ്ടും പണം
കടക്കെണിയിൽ വീർപ്പു മുട്ടുമ്പോഴും ക്ലിഫ്ഹൗസ് വളപ്പിലെ മുഖ്യമന്ത്രിയുടെ നീന്തല്‍ക്കുളത്തിനായി വീണ്ടും പണം ചിലവഴിക്കുന്ന ധൂർത്ത്. നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണിക്കെന്ന പേരിൽ 4.03 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ. നവംബര്‍ വരെയുള്ള അഞ്ചാംഘട്ട വാര്‍ഷിക പരിപാലനത്തിനാണു മാത്രമാണ് ഈ തുക എന്നതാണ് ശ്രദ്ധേയം.
ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനായി കടത്തിന് മേൽ കടമെടുക്കുന്നത് തുടരുന്പോഴും, സംസ്ഥാനത്തെ എയ്ഡ്സ് രോഗികൾക്കുള്ള ദുരിതാശ്വാസ സഹായം പോലും കൊടുക്കാൻ ഫണ്ടില്ലെന്നു പറയുമ്പോഴാണ് ഈ ധൂർത്തെന്നു ഓർക്കണം.
നീന്തല്‍ക്കുളത്തിന്റെ വാര്‍ഷിക പരിപാലനത്തിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റേഴ്‌സ് സൊസൈറ്റി സമര്‍പ്പിച്ച എസ്റ്റിമേറ്റിനു ടൂറിസം വകുപ്പ് അംഗീകാരം നല്‍കി. ഇതോടെ കുളം പരിപാലിക്കാന്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തു മുടക്കിയ തുക 35.95 ലക്ഷം രൂപയായി.
ഇതിനു മുൻപ് കുളത്തിന്റെ നവീകരണത്തിനായി 18.06 ലക്ഷവും മേല്‍ക്കൂരയ്ക്ക് 7.92 ലക്ഷവും വാര്‍ഷിക അറ്റകുറ്റപ്പണിക്ക് 5.92 ലക്ഷം രൂപയുമാണു ചെലവാക്കിയിരുന്നത്. ഈ ജോലികളും ഊരാളുങ്കല്‍ സൊസൈറ്റിയാണ് ചെയ്തത്. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42.50 ലക്ഷം രൂപയും ലിഫ്റ്റിന് 25.50 ലക്ഷം രൂപയും സിസിടിവി സംവിധാനം മാറ്റി സ്ഥാപിക്കാന്‍ 12.93 ലക്ഷം രൂപയും നേരത്തേ അനുവദിച്ചിരുന്നതാണ്. ക്ലിഫ്ഹൗസ് വളപ്പിലെ നീന്തല്‍ കുളത്തിനായി ഇതുവരെ പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് 71.88 ലക്ഷമാണ് എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു.
(വാൽ കഷ്ണം: തൊഴിലാളി വർഗ്ഗ പാർട്ടിയുടെ നേതാവിന്റെ നീന്തൽ കുളത്തിന് മാത്രം ജനത്തിന്റെ പിച്ച ചട്ടിയിൽ നിന്ന് എടുത്ത് ധൂർത്തടിച്ചത് 71.88 ലക്ഷം, എന്താ പോരെ? ഇതിനപ്പുറം പിന്നെന്ത് ഭരണ നേട്ടം വേണം?)