Latest News
അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെയുള്ള വഞ്ചനാ കുറ്റത്തിനുള്ള കേസ് ഹൈക്കോടതി റദ്ദാക്കി
ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെ തിരെയുള്ള വഞ്ചനാ കുറ്റത്തിനുള്ള കേസ് ഹൈക്കോടതി ഒടുവിൽ റദ്ദാക്കി. സ്വന്തം കക്ഷിയെ അറിയിക്കാതെ എതിർകക്ഷിയായ ഭർത്താവിൽനിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ചേരാനല്ലൂർ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. ഗാർഹിക പീഡനക്കേസിലായിരുന്നു സംഭവം.
അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കോതമംഗലം സ്വദേശിയായ ബെയ്സിൽ ജോസിന്റെ പരാതിയിൽ ആണ് ചേരാനല്ലൂർ പൊലീസ് വഞ്ചനാക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്. അനുകൂല ഉത്തരവു നേടാൻ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി കൊടുക്കണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസിൽ അന്വേഷണം നടക്കുമ്പോഴാണ് അഡ്വ.സൈബിക്കെതിരെ വീണ്ടും കേസ് എത്തുന്നത്. ഈ കേസാണ് ഇപ്പോൾ ഹൈക്കോടതി റദ്ദ് ചെയ്തത്.
കുടുംബക്കോടതിയിലും മജിസ്ട്രേട്ട് കോടതിയിലെ ഗാർഹിക പീഡനത്തിനുള്ള കേസിലും പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. 2 കേസുകളും പിൻവലിക്കാമെന്ന് ഉറപ്പു നൽകി സൈബി 5 ലക്ഷം കൈപ്പറ്റിയെന്നാണ് പരാതി. പണം വാങ്ങിയ ശേഷം മജിസ്ട്രേട്ട് കോടതിയിലെ കേസ് പിൻവലിച്ചെങ്കിലും കുടുംബക്കോടതിയിലെ കേസ് പിൻവലിക്കാൻ കൂട്ടാക്കിയില്ല. പലതവണ ഇക്കാര്യത്തിൽ സൈബി ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ ഉണ്ടായിരുന്നു. ചിറ്റൂർ ഡിവൈൻ നഗറിലുള്ള സൈബിയുടെ വീട്ടിലെത്തിയാണു പണം കൈമാറിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു.