Culture
മലയാള സിനിമാ നടന്മാരുടെ കാരണവര്‍ മധുവിന് ഇന്ന് നവതി ആഘോഷം
തിരുവനന്തപുരം . മലയാള സിനിമാ നടന്മാരുടെ കാരണവര്‍ നടന്‍ മധുവിന് ഇന്ന് നവതി ആഘോഷം. നാനൂറോളം സിനിമകളില്‍ അഭിനയിച്ച മധു, സംവിധായകന്‍, നിര്‍മാതാവ്, ഫിലിം സ്റ്റുഡിയോ ഉടമ എന്നീ നിലകളിലും അധ്യാപകനായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 15 സിനിമകള്‍ നിര്‍മിച്ചു. മാധവന്‍നായര്‍ എന്നാണ് യഥാർത്ഥ പേര്. ഉമ ഫിലിം സ്റ്റുഡിയോ ഉടമയുമായിരുന്നു. 2013ല്‍ രാജ്യം പദ്മശ്രീ നല്കി മധുവിനെ ആദരിച്ചു. മധു അഭിനയിച്ച ചെമ്മീന്‍ 1965ല്‍ രാഷ്‌ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിയ ചിത്രമാണ്.
മധുവിന് മലയാള ചലച്ചിത്ര ലോകത്തിന്റെ ആദരവ് അര്‍പ്പിച്ചുകൊണ്ട് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ ‘മധുമൊഴി ആഘോഷപൂര്‍വ്വം ഇതിഹാസ പര്‍വ്വം’, എന്ന പേരില്‍ ഇന്ന് നവതി ആഘോഷിക്കുന്നുണ്ട്. തിരുവനന്തപുരം ഫിലിം ഫ്രെട്ടേണിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടക്കുക. നടന്‍ മോഹന്‍ലാല്‍ അടക്കം സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരം മുന്‍ മേയര്‍ ആയിരുന്ന പദ്മനാഭപുരം തക്കല സ്വദേശി ആര്‍. പരമേശ്വരന്‍പിള്ളയുടെയും വീട്ടമ്മയായ തങ്കമ്മയുടെയും മകനായി 1933 സപ്തം. 23നാണ് തിരുവിതാംകൂറിലെ ഗൗരീശപട്ടത്ത് മധുവിന്റെ ജനനം. യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദവും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം, എസ്ടി ഹിന്ദു കോളജിലും നാഗര്‍കോവില്‍ ക്രിസ്ത്യന്‍ കോളജിലും അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന മധുവിന്റെ രാമുകാര്യാട്ടുമായുള്ള പരിചയം സിനിമയിലേക്ക് വഴിതുറക്കുകയായിരുന്നു. 1963ല്‍ എന്‍.എന്‍. പിഷാരടിയുടെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തില്‍ സൈനികനായിറ്റായിരുന്നു സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് രാമുകാര്യാട്ടിന്റെ മൂടുപടം, ചെമ്മീന്‍, ഭാര്‍ഗവീനിലയം, സ്വയംവരം, തുടങ്ങി നാന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. 1969ല്‍ അമിതാഭ് ബച്ചന്റെ അരങ്ങേറ്റ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയിലും രജനികാന്തിന്റെ അച്ഛനായി ഒരു പൊന്നു ഒരു പയ്യന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നവതിയാഘോഷിക്കുന്ന മധുവിന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആശംസ അറിയിക്കാനും സാംസ്‌കാരിക വകുപ്പിന്റെ ഒരു ലക്ഷം രൂപയും ഉപഹാരവും കൈമാറാനും കഴിഞ്ഞദിവസം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നടന്‍ മധുവിനെ കണ്ണമ്മൂലയിലെ വസതിയിലെത്തിയിരുന്നു.