Latest News
കരുവന്നൂർ തട്ടിപ്പിൽ അറസ്റ്റ് ഭയന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാതെ എ.സി. മൊയ്‌തീൻ, ബിനാമികൾ ഹാജരായി
കൊച്ചി . കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടേറ്റിന് മുന്നിൽ ഹാജരാകാതെ അവധി ചോദിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്‌തീൻ. അസൗകര്യം അറിയിച്ച് മൊയ്‌തീൻ മറുപടി നൽക്കുകയായിരുന്നു. മറ്റൊരു ദിവസം ഹാജാരാകാമെന്നാണ് മൊയ്‌തീൻ അറിയിച്ചിട്ടുള്ളത്. ഓഗസ്‌റ്റ് 25ന് ആണ് വിശദമായ ചോദ്യം ചെയ്യലിനുവേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി, മൊയ്‌തീന് സ്പീഡ് പോസ്റ്റ് വഴി അറിയിപ്പ് നൽകിയിരുന്നത്. അറസ്റ്റ് ഭയന്നാണ് മൊയ്‌തീൻ ഹാജരാകാതിരിക്കുന്നത് എന്നാണു റിപ്പോർട്ടുകൾ.
അതേസമയം, ബിനാമി ഇടപാടുകാർ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. കരുവന്നൂർ ബാങ്ക് മുൻ മാനേജർ ബിജു കരീം, പി.പി. കിരൺ, അനിൽ സേഠ് എന്നിവരാണ് ഹാജരായത്. പകൽ 11 മണിയോടുകൂടിയാണ് ഇവർ ഇഡി ഓഫിസിൽ എത്തിയത്. എസി മൊയ്‌തീൻ അടക്കമുള്ളവർക്കെതിരെ കൂടുതൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ റെയ്‌ഡിൽ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി. ഈ സ്വത്തുക്കൾക്ക് 15 കോടി രൂപയുടെ മൂല്യമാണുള്ളതെന്ന് ഇഡിയുടെ റിപ്പോർട്ടിൽ പറയുന്നു.
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് മതിയായ ഈടില്ലാതെയാണ് വലിയ തുകകൾ വായ്‌പയായി അനുവദിച്ച് നൽകിയിരുന്നത്. ബാങ്ക് സാമ്പത്തികമായി തകർന്നതോടെ നിക്ഷേപം നടത്തിയ നിരവധി സാധുക്കൾ പ്രതിസന്ധിയിലാവുകയായിരുന്നു. പലരുടെയും വീടുകൾ ലോണെടുക്കാതെ ബാങ്കിൽ ഈട് വെച്ചതിൽ ജപ്‌തി നോട്ടീസുകളും നൽകി. ഇതേ തുടർന്ന് ആത്മഹത്യകളടക്കം ഉണ്ടായി. ഈ സംഭവത്തെ കേന്ദ്രീകരിച്ചാണ് ഇഡിയുടെ അന്വേഷണം നടക്കുന്നത്.
മുൻമന്ത്രിയും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീനിലേക്ക് ഇ.ഡിയുടെ അന്വേഷണം എത്തിയത് സിപിഎമ്മിനെ തീർത്തും പ്രതിസന്ധിയിലാക്കി യിരിക്കുകയാണ്. തെളിവുകളുണ്ടെങ്കിൽ മാത്രമേ ഇ.ഡി റെയ്ഡ് നടത്തുകയുള്ളൂ എന്നതാണ് കുഴപ്പിക്കുന്നത്. 2012 മുതൽ 2019 വരെയാണ് കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് കണ്ടെത്തിയിട്ടുള്ളത്. ക്രമക്കേട് പുറത്തറിയുമ്പോൾ മൊയ്‌തീൻ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്നു. തട്ടിപ്പിനെക്കുറിച്ച് അന്നത്തെ നേതൃത്വത്തിന് മുന്നിൽ പരാതി എത്തിയെങ്കിലും ഗൗരവമായെടുക്കുകയോ കൃത്യമായ അന്വേഷണം നടത്തുകയോ ഉണ്ടായില്ല.
സംഭവം വിവാദമായതോടെ രണ്ടംഗ അന്വേഷണസംഘം ഗുരുതര ക്രമക്കേട് നടന്നതായി റിപ്പോർട്ട് ചെയ്‌തെങ്കിലും അതൊന്നും പുറത്ത് വിടാതെ മൂടിക്കെട്ടി. ജില്ലയിലെ മുതിർന്ന സി പി എം നേതാക്കൾ സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. മൊയ്‌തീൻ മന്ത്രിയായിരിക്കെ പരാതി ഉയർന്നിട്ടും ബിജു കരീം, സി.കെ. ജിൽസ് എന്നിവരുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിന് മൊയ്തീൻ എത്തുകയുണ്ടായി. ജനപ്രതിനിധിയെന്ന നിലയിലാണ് ഉദ്ഘാടനത്തിന് പോയതെന്നും ബന്ധുക്കൾ ബാങ്ക് ക്രമക്കേടിൽ ഉൾപ്പെട്ടിട്ടില്ലെന്നുമായിരുന്നു അന്ന് മൊയ്‌ദീൻ രക്ഷപെടാൻ നൽകിയ വിശദീകരണം.
കരുവന്നൂർ തട്ടിപ്പ് നടക്കുമ്പോൾ ബാങ്കിന്റെ മുഖ്യസ്ഥാനങ്ങളിലുളള ജീവനക്കാർ പാർട്ടിയുടെ ഭാരവാഹികളായിരുന്നു. കേസിൽ മുഖ്യപ്രതികളായി ചേർത്തിട്ടുള്ള ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ കെ.എം. ബിജു കരീം എന്നിവർ സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളും അക്കൗണ്ടന്റ് സി.കെ. ജിൽസ് പാർട്ടി അംഗവുമായിരുന്നു. ബാങ്ക് കമ്മിഷൻ ഏജന്റായി നിയമിച്ചിരുന്ന കിരൺ പാർട്ടിയുടെ സഹായത്തോടെയാണ് ബാങ്കിൽ കയറി കൂടുന്നത്. ചുരുക്കത്തിൽ സി പി എം പാർട്ടി നേതാക്കളുടെ തട്ടിപ്പു കേന്ദ്രമായി കരുവന്നൂർ സഹകരണ ബാങ്ക് മാറുകയായിരുന്നു.
ബാങ്കിലെ കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എ.സി. മൊയ്തീൻ ആണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. പാവങ്ങളുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ബിനാമികൾ ലോൺ തട്ടിഎടുത്ത് വന്നിരുന്നത്. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് 6 ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ 15 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്നാണ് ഇപ്പോൾ ഇ.ഡി വാർത്താക്കുറിപ്പിൽ അറിയിക്കുന്നത്. 150 കോടി രൂപയുടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ (സി പി എം ) ജില്ലാ നേതാക്കളടക്കം കൂട്ടുനിന്നെന്നാണ് ഇ.ഡി വെളിപ്പെടുത്തിയിരിക്കുന്നത്.
വായ്പ മുടങ്ങി ജപ്തി ഭീഷണിയിലായവരെ വഞ്ചിച്ചു കൊണ്ടും നിബന്ധനകൾ ലംഘിച്ച് വായ്പ നൽകി കൊണ്ടും നിരവധി തട്ടിപ്പുകൾ ആണ് കരുവന്നൂർ സഹകരണബാങ്കിൽ പ്രതികളും അവരുടെ കൂട്ടാളികളും കൂടി നടത്തിയിരുന്നത്. ഇതിന്റെ ഒക്കെ തെളിവുകൾ കൈകളിലാക്കിയാണ് ഇ.ഡിയുടെ നീക്കം ഉണ്ടാവുന്നത്. വായ്പ മുടങ്ങി ജപ്തിയിലായത് തിരിച്ചെടുക്കാൻ വീടിന്റെയോ സ്ഥലത്തിന്റെയോ ഉടമകൾക്ക് വേണ്ടി പണം മുടക്കുകയും ഈ ആധാരം കരുവന്നൂർ ബാങ്കിൽ വളരെ ഉയർന്ന തുകയ്ക്ക് ഭൂ ഉടമയുടെ പേരിൽ തന്നെ പണയപ്പെടുത്തുകയും ചെയ്തതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
നിലവിലുള്ള നിബന്ധനകൾ ലംഘിച്ചായിരുന്നു വൻകിട വ്യവസായികൾക്ക് ബാങ്കിന്റെ അംഗത്വം നൽകിയിരുന്നത്. ബാങ്കിന്റെ പ്രവർത്തനപരിധിയിൽ ഭൂമിയുണ്ടെങ്കിൽ മാത്രമേ അംഗത്വം നൽകാവൂ എന്ന വ്യവസ്ഥ ലംഘിച്ചാണ് മഹാരാഷ്ട്ര സ്വദേശിയായ ഒരു വ്യവസായിക്ക് അംഗത്വം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വ്യക്തമായ തെളിവുകൾ ശേഖരിക്കാനായി ഇ.ഡി ഒരേസമയം റെയ്ഡ് നടത്തുന്നത്. തട്ടിപ്പിൽ സി.പി.എം നേതാക്കൾക്കുള്ള പങ്കാളിത്തം ഉറപ്പിക്കാനുള്ള നിരവധി തെളിവുകൾ ഇ.ഡി.ശേഖരിച്ചിട്ടുണ്ട്.