Crime
ഒമാനില്‍ നിന്നെത്തിയ ഒരു വിമാനത്തിലെ 186 പേരില്‍ 113 പേരും കള്ളക്കടത്തുകാര്‍, അടിവസ്ത്രങ്ങളിൽ നിന്നടക്കം14 കോടിയുടെ സാധനങ്ങള്‍
ചെന്നൈ . ഒമാനില്‍ നിന്നെത്തിയ വിമാനത്തിലെ 186 പേരില്‍ 113 പേരും കള്ളക്കടത്തുകാര്‍ എന്ന് കേട്ടാൽ ഞെട്ടുമോ? എന്നാൽ ഞെട്ടണം. 113 പേരിൽ നിന്നായി കസ്റ്റംസ് പിടിച്ചെടുത്തത് 14 കോടിയുടെ സാധനങ്ങള്‍ ആണ്. ചെന്നൈ വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ എത്തിയ ഒമാൻ എയറിലെ ഒട്ടുമിക്ക യാത്രിക്കാരുടെയും കൈകളിൽ പുത്തൻ ആപ്പിൾ, ഗൂഗിൾ ഫോണുകൾ കണ്ടപ്പോൾ തന്നെ കസ്റ്റംസിന് തുടക്കത്തിലെ സംശയം ഉണ്ടാവുകയായിരുന്നു. വിമാനത്തിലെ 186 യാത്രക്കാരെയും ചോദ്യം ചെയ്യലിനായി അറൈവൽ ലോഞ്ചിൽ എത്തിക്കുകയായിരുന്നു പിന്നീട്.
ചോദ്യങ്ങൾക്കുള്ള മറുപടി കേട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ ഞെട്ടി. വിമാനത്തിൽ കയറിയ ശേഷം സഹയാത്രികനാണ് ഫോണുകൾ കൈമാറിയതെന്ന് ചില യാത്രക്കാർ ഉദ്യോഗസ്ഥരോട് ഉള്ളത് പോലെ പറഞ്ഞു. വിമാനത്താവളത്തിന് പുറത്ത് ഫോണുകൾ തിരികെ നൽകുമ്പോൾ പെർഫ്യൂമുകളും ചോക്ലേറ്റുകളും വാഗ്ദാനം നൽകിയിട്ടുണ്ടെന്നും യാത്രക്കാർ കസ്റ്റംസിനോട് പറയുകയുണ്ടായി.
ഒമാൻ എയറിന്റെ വിമാനത്തിൽ എത്തിയവർ ഏകദേശം 14 കോടി രൂപയോളം വില വരുന്ന സാധനങ്ങളാണ് നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിച്ചത്. 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരേയും കേസെടുത്തു. സ്വർണവും ഇലക്‌ട്രോണിക്സ് സാധനങ്ങളും സിഗററ്റുകളും കുങ്കുമപ്പൂവ് വരെ കടത്താന്‍ ഉപയോഗിച്ച വസ്തുക്കളില്‍ ഉൾപ്പെടും. സ്യൂട്ട്‌കേസുകളുടെയും ബാഗുകളുടെയും രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എല്ലാം ഉണ്ടായിരുന്നത്.
13 കിലോ സ്വര്‍ണ ബിസ്‌ക്കറ്റ്, മിശ്രിതം, സ്പ്രിംഗ് വയര്‍ തുടങ്ങിയ പല രൂപത്തില്‍ അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ലാപ്‌ടോപ്പുകള്‍, 120 ഐഫോണുകള്‍ 84 ആന്‍ഡ്രോയ്ഡ് ഫോണുകള്‍, വിദേശ സിഗററ്റ്, കുങ്കുമപ്പൂവ് എന്നിങ്ങനെ വിവിധ വസ്തുക്കള്‍ പിടിച്ചെടുത്തവയില്‍ ഉണ്ട്. പുരുഷന്മാരെ പുരുഷന്മാരും സ്ത്രീകളായ യാത്രക്കാരെ സ്ത്രീകളും അടിവസ്ത്രങ്ങൾ അടക്കം പരിശോധന നടത്താൻ 24 മണിക്കൂറിലേറെ സമയമെടുത്തു.
യാത്രക്കാരില്‍ 73 പേര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് തുടർന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് മറ്റ് 113 യാത്രക്കാരെ പൊലീസ് തിരച്ചില്‍ നടത്തിയത്. അടിവസ്ത്രത്തിനു ള്ളില്‍ ഇവര്‍ സ്വര്‍ണക്കട്ടികളും സ്വര്‍ണവളകളും ഒളിപ്പിച്ചിരുന്നതായി കണ്ടെത്തി. 113 പേര്‍ക്കെതിരെ കസ്റ്റംസ് നിയമപ്രകാരം കേസെടുത്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.
പെര്‍ഫ്യൂം, ചോക്‌ളേറ്റ്, പണം തുടങ്ങിയവ വാഗ്ദാനം ചെയ്താണ് കള്ളക്കടത്ത് സംഘം യാത്രക്കാരെ സ്വാധീനിച്ചിരുന്നത്. ചെന്നൈ വിമാനത്താവളത്തില്‍ എത്തി ഫോണ്‍ കൈമാറിയാലുടന്‍ ഇവ ലഭിക്കുമെന്നും പറഞ്ഞു. കള്ളക്കടത്ത് സാധനങ്ങളുമായി മസ്‌ക്കറ്റില്‍ നിന്നും ചെന്നൈയിലേക്ക് വരുന്ന വിമാനത്തില്‍ 100 ലധികം പേര്‍ വരുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം കിയിരുന്നു. കള്ളക്കടത്തു സംഘത്തിലെ ആള്‍ ആരാണെന്ന് വ്യക്തമാകാത്തതിനാലാണ് എല്ലാ യാത്രക്കാരെയൂം പരിശോധന നടത്തേണ്ടി വന്നത്.