Crime
വടക്കേവിള സര്‍വീസ് സഹകരണ ബാങ്കിലും കോടികളുടെ വായ്പത്തട്ടിപ്പ്

കൊല്ലം . കൊല്ലം ജില്ലയിലെ വടക്കേവിള സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ പേരിലും കോടികളുടെ വായ്പത്തട്ടിപ്പ് നടന്നതായ വിവരങ്ങൾ പുറത്ത്. തട്ടിപ്പിനിരയായ നാല്പതോളം പേര്‍ അസി. രജിസ്ട്രാര്‍ക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്കിയതോടെയാണ് വിവരങ്ങൾ പുറത്തായിരിക്കുന്നത്. ഇവിടെ ബാങ്കിന്റെ ഭരണം സിപിഐയും സിപിഎമ്മും ചേര്‍ന്നു സംയുക്തമായാണ് നടത്തി വരുന്നത്. ബാങ്കിന്റെ പ്രസിഡന്റ് ആവട്ടെ സിപിഐക്കാരനാണ്.
ബാങ്കില്‍ അംഗത്വമില്ലാത്തവരുടെ ഭൂമി ഈടുവച്ച് അംഗങ്ങളുടെ പേരില്‍, ഭൂമിവിലയുടെ 10 മുതല്‍ 20 ഇരട്ടി വരെ തുക ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 15 മുതല്‍ 30 ലക്ഷം രൂപ വരെ തിരിച്ചടയ്‌ക്കാനുള്ള നോട്ടീസ് എത്തുമ്പോഴാണ് അംഗങ്ങൾ തങ്ങൾ ചതിക്കപെട്ട കാര്യം അറിയുന്നത്. നോട്ടീസ് വന്നപ്പോഴാണ് തങ്ങളുടെ പേരില്‍ വായ്പയെടുത്തിരിക്കുന്ന വിവരം പോലും അറിയുന്നത്. ചില ബാങ്ക് ഉദ്യോഗസ്ഥരുടെയും ബോര്‍ഡ് അംഗങ്ങളുടെയും സഹായത്തോടെയാണ് ബാങ്കിൽ അഴിമതി നടന്നിട്ടുള്ളത്.
ബാങ്ക് ഉദ്യോഗസ്ഥര്‍ അംഗങ്ങളെ സമീപിച്ച്, ബാങ്ക് പരിധിക്കു പുറത്തുള്ളവര്‍ക്ക് വായ്പയെടുക്കാന്‍ ഒപ്പിടണമെന്നും കൃത്യമായി വായ്പ തിരിച്ചടയ്‌ക്കുമെന്നും ഇല്ലെങ്കില്‍ അവരുടെ വസ്തു ജപ്തി ചെയ്‌തോളുമെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഒപ്പിട്ടു കൊടുത്തവര്‍ക്ക് എല്ലാം ഇപ്പോള്‍ ലക്ഷങ്ങളുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. ജാമ്യക്കാരെന്നു വിശ്വസിപ്പിച്ചാണ് ഫോമുകളില്‍ ഒപ്പിടീക്കുന്നത്. എന്നാല്‍, ഒപ്പിട്ടവരുടെ പേരിലാണ് വായ്പയെടുത്തിട്ടുള്ളത്.
വായ്പാ ഫോമുകളില്‍ ഒപ്പിടുമ്പോള്‍ത്തന്നെ പണം പിന്‍വലിക്കാനും അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള ഫോമുകള്‍ കൂടി ഉദ്യോഗസ്ഥര്‍ ഒപ്പിട്ടു വാങ്ങി എടുക്കുകയായിരുന്നു. അതിനാല്‍ അക്കൗണ്ടിലെത്തുകയും പിന്‍വലിക്കുകയും ചെയ്ത ഭീമമായ തുകയെപ്പറ്റി ഇരകളായവര്‍ അറിഞ്ഞില്ല. സെന്റിന് ഒരു ലക്ഷം രൂപ പോലുമില്ലാത്ത രണ്ടര സെന്റ് വസ്തുവിന് 20 ലക്ഷം രൂപ വായ്പ നല്കിയ സംഭവം പോലും ഉണ്ടായിട്ടുണ്ട്. വസ്തു കാണാതെയും മൂല്യനിര്‍ണയം നടത്താതെയുമായിരുന്നു വായ്പ കൽ അനുവദിച്ച് കൊടുത്തിരുന്നത്.
ഇരകളായവര്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് അറിയുന്നത് ജപ്തി നോട്ടീസ് വന്നപ്പോഴാണ്. നോട്ടീസുമായി ബാങ്കിനെ സമീപിച്ചപ്പോള്‍ ഒതുക്കിത്തീര്‍ക്കാനായിരുന്നു ബാങ്ക് അധികൃതരുടെ ശ്രമം. എന്നാല്‍ തുടര്‍ച്ചയായി ജപ്തി നോട്ടീസ് വന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി എല്ലാവരും തിരിച്ചറിയുകയായിരുന്നു. കുണ്ടറ പടപ്പക്കരയിൽ സെന്റിന് 17,000 രൂപ പോലുമില്ലാത്ത 60 സെന്റ് വസ്തു ആറു സെന്റ് വീതം 10 പേരുടെ പേരില്‍ എഴുതിക്കൊടുത്ത്, ഓരോ പ്രമാണവും ഈടുവച്ച് 15 ലക്ഷത്തിലധികം വെച്ച് വായ്പ നല്കി. ബാങ്കിലെ അംഗങ്ങളെ പ്രലോഭിപ്പിച്ചാണ്, വസ്തു എഴുതിച്ചത്. ലോണ്‍ അടച്ചു തീരുമ്പോള്‍, വസ്തു ആരുടെ പേര്‍ക്കാണോ എഴുതിയത് അവര്‍ക്കു ലഭിക്കുമെന്നായിരുന്നു നൽകിയിരുന്ന വാഗ്ദാനം.
വായ്പ തിരിച്ചടച്ചില്ലെങ്കില്‍ വസ്തു ജപ്തിയായിക്കൊള്ളുമെന്നും അതിനാല്‍ പേടിക്കേണ്ടെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. പണം മുടക്കാതെ വസ്തു ലഭിക്കുമെന്ന വിശ്വാസത്തില്‍ ഒപ്പിട്ടു കൊടുത്തവരെല്ലാം ഇപ്പോള്‍ ഭീമമായ വായ്പക്കുടിശ്ശികയുള്ളവരായി മാറി. ഈടുവച്ച വസ്തു ജപ്തി ചെയ്താല്‍ അടയ്‌ക്കാനുള്ള തുകയുടെ 10 ശതമാനം പോലും ബാങ്കിനു കിട്ടില്ലെന്നും ഉറപ്പ്. അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കിളികൊല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ഹരീഷ് തെക്കേടം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കിയിട്ടുണ്ട്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ