Latest News
നേരായ മാർഗ്ഗത്തിലൂടെ വരുമാനം ഉണ്ടാക്കുന്ന ഒരു പദ്ധതിയും പിണറായി സർക്കാരിനില്ല – ആർ. സഞ്ജയൻ
തിരുവനന്തപുരം . നേരായ മാർഗ്ഗത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു പദ്ധതിയും സംസ്ഥാന സർക്കാറിനില്ലെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. സംസ്ഥാനത്ത് കുടിവെള്ളത്തിനും, വൈദ്യുതിക്കും അന്യായമായി നിരക്ക് വർദ്ധിപ്പിച്ച് സാമ്പത്തിക സമാഹരണം ആസൂത്രണം ചെയ്ത് ധനസമാഹരണം നടത്തുകയാണ് സർക്കാർ. അഴിമതിയും സ്വജനപക്ഷപാതവും ഒരു ഭാഗത്ത് അരങ്ങ് തകർക്കുമ്പോൾ, ധനപരമായ ധൂർത്തിന് ഒരു നിയന്ത്രണവുമില്ലെന്നും ആർ. സഞ്ജയൻ കുറ്റപ്പെടുത്തി. ഭാരതീയ വിചാരേകന്ദ്രം സംസ്ഥാന സമിതിയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധൂർത്തും സ്വജനപക്ഷപാതവും സംസ്ഥാനത്ത് അരങ്ങ് തകർക്കുന്നതിനിടയിലാണ് കോ-ഓപ്പറേറ്റ് ബാങ്കുകളിലെ അഴിമതി കൂടി പുറത്തുവരുന്നത്. ഈ അഴിമതികൾ പുറത്തുകൊണ്ടുവന്നത് സർക്കാർ സംവിധാനമല്ല, മറിച്ച് ഇരകളാക്കപ്പെട്ട് ചികിത്സയ്‌ക്ക് പോലും പണമില്ലാത്ത സാധാരണ നിക്ഷേപകരാണ് എന്നതാണ് യാഥാർഥ്യം. ഏതെങ്കിലും വ്യക്തിയുടെ പോരായ്മയോ സ്വഭാവവൈകൃതമോ അല്ല ഇത്തരം അഴിമതികൾക്ക് കാരണം. മറിച്ച് ഭരണം നടത്തുന്ന പാർട്ടിയുടെ ഒത്താശയോടെ നടക്കുന്ന സംഘടിതമായ തട്ടിപ്പാണ്. ഇത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. ആർ. സഞ്ജയൻ പറഞ്ഞു.
ഭാരതത്തിൽ സമസ്ത മേഖലയിലും പൊതുവിൽ കാണുന്ന ഉണർവ്വിന് നേർവിപരീതമാണ് കേരളത്തിൽ സംഭവിക്കുന്നത്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് ജനങ്ങൾക്കിടയിലെ പ്രതീക്ഷയില്ലായ്മയാണ് വിദ്യാർത്ഥികളും, യുവജനങ്ങളും വൻതോതിൽ കേരളം വിട്ട് വിദേശത്ത് പോകാൻ കാരണം. ഇതിന് മാറ്റം വന്നേ മതിയാവൂ.- ആർ. സഞ്ജയൻ പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സി.വി. ജയമണി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സി.എം. ജോയ്, ഡോ. ശിവകുമാർ, ഡോ. കെ.എൻ. മധുസൂദനൻ പിള്ള, ജനറൽ സെക്രട്ടറി കെ.സി. സുധീർബാബു, സംഘടനാ സെക്രട്ടറി വി. മേഹഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീധരൻ പുതുമന സ്വാഗതവും, ഡോ.കെ. വിജയകുമാരൻ നായർ നന്ദിയും പറഞ്ഞു.