Latest News
കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ഞായറാഴ്ച പ്രധാനമന്ത്രി ഓൺലൈനായി ഫ്‌ലാഗ് ഓഫ് ചെയ്യും, ആദ്യ ട്രയൽ റൺ പൂർത്തിയായി
തിരുവനന്തപുരം . കേരളത്തിന് അനുവദിച്ച രണ്ടാമതത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ ട്രയൽ റൺ പൂർത്തിയായി. ഏഴര മണിക്കൂർ കൊണ്ടാണ് ആദ്യ ട്രയൽ റൺ നടത്തുമ്പോൾ ട്രെയിൻ കാസർകോട് എത്തിയത്. ട്രയൽ റൺ വിജയകരമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്നും യാത്ര പുറപ്പെട്ട ട്രെയിൻ 11.35ന് കാസർകോടെത്തിചേർന്നു. എട്ട് കോച്ചുകളാണ് പുതിയ വന്ദേഭാരത് ട്രെയിനിനുള്ളത്.
വ്യാഴാഴ്ച പുലർച്ചെയാണ് ചെന്നൈയിൽ നിന്ന് രണ്ടാമതത്തെ വന്ദേഭാരത് കൊച്ചുവേളിയിലെത്തിയത്. ട്രെയിൻ പിറ്റ്‌ലൈനിലെത്തിച്ച് പരിശോധനകൾ പൂർത്തിയാക്കിയ ശേഷം 4.05ന് ട്രയൽ റൺ ആരംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് രണ്ടാം ട്രയൽ റൺ നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ട്രെയിൻ വീണ്ടും കാസർകോടേക്ക് യാത്ര തിരിക്കും. തുടർന്ന് ഞായറാഴ്ച പ്രധാനമന്ത്രി ഓൺലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തതിന് ശേഷം 2ാം വന്ദേഭാരത് സർവ്വീസ് ആരംഭിക്കുന്നതാണ്.
കാസർകോട് നിന്ന് സർവ്വീസ് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ,കോഴിക്കോട്, ഷൊർണൂർ,തൃശ്ശൂർ,എറണാകുളം ജംഗ്ഷൻ,ആലപ്പുഴ,കൊല്ലം തുടങ്ങിയ സ്‌റ്റോപ്പുകൾക്ക് ശേഷമാണ് തിരുവനന്തപുരത്തെത്തുന്നത്. കാസർകോട് നിന്ന് തിരുവനന്തപുരം വരെ 8 മണിക്കൂർ അഞ്ചുമിനിറ്റും, തിരുവനന്തപുരം – കാസർകോട് യാത്രയ്‌ക്ക് 7 മണിക്കൂർ 50 മിനിറ്റായിരിക്കുമെന്നാണ് അധികൃതർ പറഞ്ഞിട്ടുള്ള വിവരം.